ഗ്രീഷ്മം


ഓഫീസിന്റെ കറുത്ത ഗ്ലാസ്സ് ഭിത്തികള്‍ക്കപ്പുറം സൂര്യന്‍ അപ്പോഴും തപിച്ച് നിന്നു. തിരയില്ലാത്ത ഉള്‍ക്കടലില്‍ തളര്‍ന്ന് മടങ്ങുന്ന സൂര്യന്‍ വാരി വിതറിയ കുങ്കുമ വര്‍ണങ്ങള്‍! തൊട്ടടുത്തുള്ള പോര്‍ട്ടില്‍ നങ്കൂരമിട്ടു കിടക്കുന്ന ഏതോ ചരക്കു കപ്പലില്‍ നിന്നും കടല്‍ക്കാക്കകള്‍ അകലേക്ക് പറന്ന് പോകാന്‍ തുടങ്ങി.

ഒരു വട്ടം കൂടി എല്ലാം പരിശോധിച്ചു, ബാക്കിയുണ്ടായിരുന്ന ജോലികള്‍ എല്ലാം തീര്‍ന്നിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അണയുന്നതിന് മുമ്പുള്ള അവസാന വെളിച്ചവും മിന്നിപ്പൊലിഞ്ഞു. കസേരയുടെ ഉയര്‍ന്ന ഹെഡ്‌റെസ്റ്റിലേക്ക് തല ചേര്‍ത്ത് ഒരു നിമിഷം കണ്ണുകളടച്ചു.

‘എന്ത് പറ്റി സാര്‍, പോകുന്നില്ലേ?’ കാബിന്‍ ഡോര്‍ തുറന്ന് വാച്ച്മാന്‍ അകത്തേക്ക് തലനീട്ടി.

‘ഉം’

വാച്ച്മാന്റെ പിന്നില്‍ ഓട്ടോമാറ്റിക് ഡോര്‍ മെല്ലെയടഞ്ഞു.

പുറത്ത് പാര്‍ക്കിങ്ങില്‍ കാറുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. സന്ധ്യയായിട്ടും ഇനിയും ബാക്കിനില്‍ക്കുന്ന പകല്‍ വെളിച്ചത്തില്‍ വൈദ്യുത ദീപങ്ങള്‍ മിന്നാമിനുങ്ങുകളായി കണ്മിഴിച്ചു.


അകന്ന് മാറുന്ന ഇലക്ട്രിക് ഗേറ്റിന്റെ കറകറ ശബ്ദത്തിനൊപ്പം വാച്ചുമാന്റെ യാന്ത്രികമായ ‘ശുഭരാത്രി’!

ഒരു വട്ടം കൂടി തിരിഞ്ഞ് നോക്കി, പിന്നില്‍ നിശ്ശബ്ദതയുടെ പുതപ്പില്‍ ഓഫീസ്‌സും ഫാക്ടറിയും. ഫാക്ടറിക്കെട്ടിടത്തിന് മുകളിലെ ഹാലൊജന്‍ വിളക്ക് വായില്‍ ജ്വലിക്കുന്ന പന്തവുമായി നില്‍ക്കുന്ന ഏതോ ഭൂതത്തെ ഓര്‍മ്മിപ്പിച്ചു!

നേരം വൈകിയത് കൊണ്ടാവണം ബസ്സിലും തിരക്ക് കുറവ്. അടുത്ത സീറ്റിലെ ഫിലിപ്പീനി പെണ്‍കുട്ടികളുടെ നിര്‍ത്താത്ത ചിലക്കല്‍ വല്ലാത്തൊരു അലോസരമായി.

മെട്രോ സ്റ്റേഷന്റെ സുഖശീതളിമയില്‍ ഒച്ചയും അനക്കവും ഇല്ലാതെ വന്ന് നിന്ന ഇലക്ട്രിക് ട്രെയിന്‍. ഭൂമി കുലുക്കി, ചൂളം വിളിച്ച് അലറിപ്പാഞ്ഞ് വരുന്ന നാട്ടിലെ ട്രെയിനുകള്‍ മനസ്സിലെത്തി. ഒപ്പം മനസ്സിന്റെ ഏതോ ഒരു കോണില്‍ നിന്നും മറക്കാനാവാത്ത ‘ചായ.. ചായേ ...’ വിളികളും!


ട്രെയിനിന്റെ കമ്പാര്‍ട്ട്മെന്റില്‍ അവിടെയും ഇവിടെയുമായി ഏതാനം പേര്‍ മാത്രം. ഗ്ലാസ്സ് ജന്നലിലൂടെ പുറത്തേക്ക് നോക്കി, പിന്നിലേക്ക് ഓടി മറയുന്ന വൈദ്യുത ദീപങ്ങള്‍ എവിടേയും.

എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല. തെളിയാതെ പോയ, ഇടക്കെപ്പോഴോ മുറിഞ്ഞുപോയ സ്വപ്നങ്ങളില്‍ സുഖമില്ലാതിരിക്കുന്ന അമ്മയുടേയും, ഭാര്യയുടേയും, മോന്റേയും ഒക്കെ മുഖങ്ങള്‍!


അടുത്തെവിടെ നിന്നോ മുഴങ്ങിക്കേട്ട പൊട്ടിച്ചിരികളാണ് സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കുറച്ചപ്പുറത്തുള്ള സീറ്റില്‍ ലോകം തന്നെ മറന്നിരിക്കുന്ന ഒരു പ്രണയജോഡി!

അപ്പോഴേക്കും ട്രെയിനില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി, തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരിക്കുന്നു.
കണ്‍‌വേയറിലൂടെ സ്റ്റേഷന് പുറത്തെത്തി. റോഡിനപ്പുറം പാര്‍ക്കില്‍ നിറയെ പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍. വെട്ടിയൊരുക്കിയ പച്ചപ്പുല്‍പ്പരപ്പില്‍ കൊഴിഞ്ഞ്‌ വീണ് കനലുകള്‍ പോലെ തിളങ്ങുന്ന ഗുല്‍മോഹര്‍പ്പൂവുകള്‍! നിറയെ പൂത്തു നിന്ന ഒരു മരത്തിന്റെ ചുവട്ടിലെ ബഞ്ചിലേക്ക് നടന്നു. ഗ്രീഷ്മം പൊള്ളിക്കാന്‍ തുടങ്ങിയത് കൊണ്ടാവണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.പാര്‍ക്കിനു ചുറ്റുമുള്ള വേപ്പുമരങ്ങളില്‍ എവിടെ നിന്നോ ഒരു ചെറുകാറ്റ് വീശി. വരണ്ട കാറ്റ് തൊലിപ്പുറത്ത് ഒരു അസ്വസ്ഥതയായി വീശിയകന്നു. ലൂസാക്കിയിട്ടിരുന്ന ടൈ ഊരി ബാഗിലിട്ടു.

ചെറുകാറ്റില്‍ ഇലയില്ലാതെ പൂത്തു നിന്നിരുന്ന ഗുല്‍മോഹറുകള്‍ ജ്വാലയായി പടര്‍ന്നു!

‘സാര്‍, ഞാനും കൂടി ഇവിടിരുന്നോട്ടേ?’

മുഖമുയര്‍ത്തുമ്പോള്‍ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍. ക്ഷീണം തോന്നിപ്പിക്കുന്ന മുഖഭാവം, ഒരല്പം മുഷിഞ്ഞു തുടങ്ങിയ വസ്ത്രങ്ങള്‍.

ബെഞ്ചിന്റെ ഒരറ്റത്തേക്ക്
ഒരല്പം ഒതുങ്ങിയിരുന്നു.

‘സാര്‍, ഓഫീസ്സില്‍ നിന്ന് വരികയായിരിയ്ക്കും’ ഒരു സംഭാഷണത്തിന് തുടക്കമിടാന്‍ വേണ്ടി അയാള്‍ തുടങ്ങി.

‘ഉം’

ഒരല്പം നീണ്ട നിശ്ശബ്ദതക്ക് ശേഷം അയ്യാള്‍ വീണ്ടും ചോദിച്ചു,

‘എവിടെയാണ് സാറിന്റെ ഓഫീസ്?’

ഇതൊരു ശല്യമായല്ലോ എന്നോര്‍ത്ത് മുഖമുയര്‍ത്തുമ്പോള്‍ നോട്ടം ചെന്ന് പതിച്ചത് അയാളുടെ ദയനീയമായ കണ്ണുകളിലായിരുന്നു.

‘സാര്‍, ഞാന്‍ ഇവിടെയെത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടൊള്ളു. ഏറെ ബുദ്ധിമുട്ടിയാണ് ഒരു ജോലി സമ്പാദിച്ചതും. പക്ഷെ ഇപ്പോള്‍ എനിക്ക് ജോലി നഷ്ടമായിരിക്കുന്നു. തിരിച്ച് പോകാനും വയ്യാത്ത അവസ്ഥയാണ്. വിസ തീരാന്‍ ഇനി കുറച്ച് ദിവസങ്ങളെ ഉള്ളു’

‘സാറിന് കഴിയുമെങ്കില്‍ എന്നെ ഒന്ന് സഹായിക്കാമോ...? ഒരു ജോലി, അതെന്തായാലും വേണ്ടില്ല..’

അയ്യാളുടെ ശബ്ദം ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോള്‍ അറിയാതെ എന്റെ ചുണ്ടിന്റെ കോണില്‍ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു!

‘അല്ല, ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട സാറേ’

അയ്യാള്‍ മെല്ലെ എഴുനേറ്റ് തല താഴ്ത്തി നടന്ന് പോകുന്നത് നിസ്സഹായതയോടെ നോക്കിയിരിക്കുമ്പോള്‍ അറിയാതെ എന്റെ കൈ പോക്കറ്റിലേക്ക് നീണ്ടു - ജോലിയില്‍ നിന്ന് പിരിച്ച് വിട്ടുകൊണ്ട് അന്ന് കിട്ടിയ ടെര്‍മിനേഷന്‍ ലെറ്റര്‍ ഒരു കനലായി എന്നേ പൊള്ളിക്കാന്‍ തുടങ്ങിയിരുന്നു!!

(Sketch: Veena Vijey)
Related Posts Plugin for WordPress, Blogger...