കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ
Labels: കഥ
'എനിക്കൊട്ടും മനസ്സിലാകുന്നില്ല ഹരി .. ഈ പൊട്ടക്കുളം കാണാനാണോ ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നത്?'
'ഉം..'
'നീ തനിച്ചു ഇവിടെ എന്ത് ചെയ്യാന്‍ പോകുന്നു..?'
ഉള്ളിലെ ഓര്‍മ്മകളുടെ തിരയൊതുക്കി ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
'ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം ചുണ്ടത്തു ഒരു പുഞ്ചിരി ഫിറ്റ് ചെയ്താൽ മതിയല്ലോ.. നിസ്സംഗതയുടെ രാജകുമാരന്.... ഹഹഹഹ.. കനക നിനക്കിട്ട പേര് അസ്സലായി.'
അവന് പറയുന്നതൊന്നും എന്റെ മനസ്സിലേയ്ക്ക് എത്തുന്നില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
ഓക്കേ ..ഞാന്‍ കുറെ കഴിഞ്ഞു വരാം... ഇവിടെത്തന്നെ കാണുമല്ലോ അല്ലെ?
കൈ വീശി അവന് വണ്ടി തിരിച്ച് വേഗത്തില്‍ ഓടിച്ചുപോയി.
അതെ, താന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്? ഇവിടെ എനിക്കായി എന്തിരിയ്ക്കുന്നു?
ജീവിതം കയ്യിലൂടെ ഊര്‍ന്നു പോയതും ഒരുതരം നിസ്സംഗതയോടെ അല്ലേ നോക്കി നിന്നതും..
'അങ്കിള്‍..., ആ പന്തൊന്നിങ്ങോട്ട് ഇട്ടുതരുമോ?'
ഇന്നലകളിലേക്ക് അലയാന്‍ തുടങ്ങിയ മനസ്സിനെ പിടിച്ചുലച്ചു കൊണ്ട് ഒരു കോറസ്സുപോലെ ചോദ്യവും അതിനൊപ്പം കുറച്ചു വികൃതിക്കുട്ടികളും. പന്ത് തട്ടി എറിഞ്ഞു കൊടുക്കുമ്പോൾ പഴയ പുഞ്ചപ്പാടവും നെല്ലിന് പൂമണമുള്ള കാറ്റും മനസ്സിലെത്തി കൊതിപിടിപ്പിച്ചു. കൊയ്ത്തു കഴിഞ്ഞ പാടത്തായിരുന്നു അന്നത്തെ ഫുട്ബാള്‍ കളി. ഇന്ന് അത് ചെമ്മണ്ണ് പാറുന്ന മൈതാനമായി മാറി. കൌമാരകാലത്തെ ലഹരിപിടിപ്പിച്ചിരുന്ന താമരക്കുളവും പകുതിയിലേറെ നികന്നുപോയിരിക്കുന്നു... ബാലന് പറഞ്ഞപോലെ ഒരു പൊട്ടക്കുളം!
ജലാശയങ്ങള്‍ ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാകുന്ന ജൈവവൈവിധ്യം അളന്നു നോക്കാൻ കഴിയില്ല. ടാറിട്ട റോഡുകളും, സിമന്റിട്ട ചാലുകളും ഗ്രാമങ്ങളില്‍ പോലും നിറയുമ്പോൾ ഒരു തരി വെള്ളം ഭൂമിയിലേക്കിറങ്ങാതെ പാഴായി പോകുന്നു. എന്നിട്ട് വറ്റിയ കിണറുകള്‍ പിന്നെയും പിന്നെയും കുഴിച്ചു കുടിവെള്ളത്തിന് മറുവഴി തേടുന്നു.
കനകയോടു പറഞ്ഞില്ല ഇങ്ങോട്ടാണ് യാത്ര എന്ന്. തന്റെ സ്വകാര്യങ്ങൾ അൽഭുതതോടെ പണ്ടൊക്കെ കേട്ടിരുന്നവള്‍... ഇന്ന് അവള് ആകെ മാറി. യാത്രയുടെ കാര്യം പറഞ്ഞിരുന്നെങ്കിൽ ഉടനേ ചോദിച്ചേനേ... 'ഓ, അവിടെപോയി സ്വര്‍ണം കുഴിക്കാനാ? നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ?'
ചിന്തകള്‍ കാടുകയറിയതറിയാതെ കാലുകൾ ചെന്നെത്തിയത് പൊട്ടക്കുളത്തിനരികെ. നിറയെ കൊടിതൂവകള്‍.... വഴിതെറ്റിപ്പോലും ആരെങ്കിലും ഇത് വഴി വന്നിട്ട് ഒരുപാടു കാലം ആയിട്ടുണ്ടാവും. പായല്‍ മൂടി കിടപ്പുണ്ടെങ്കിലും ഒന്നോ രണ്ടോ താമരകൾ പൂക്കാലത്തിന്റെ അവശേഷിപ്പുപോലെ വിരിഞ്ഞു നില്ക്കുന്നു. അയാള്‍ പതിയെ പൊളിഞ്ഞ കല്പടവിന്റെ അവശിഷ്ടങ്ങളിൽ ഇരുന്നു...
ഉണങ്ങിവരണ്ട പാടത്തിനക്കരെ പഴയ മൊട്ടക്കുന്നുകൾ നിന്ന സ്ഥാനത്ത് ഒരു ബഹുനിലക്കെട്ടിടം. അതിനപ്പുറത്തെ തേവരുടെ അമ്പലവും കാവും ഒക്കെ ഇപ്പോഴും ഉണ്ടായിരിക്കണം. കുളത്തിലെ വെള്ളത്തില്‍ തുള്ളിക്കളിക്കുന്ന പരല്മീനുകൾ. താമരയിലയില്‍ തെറിച്ചുവീണ ഒരു തുള്ളി വെള്ളത്തിലേക്ക് തന്നെ വീണടിഞ്ഞു. പഞ്ചായത്തുറോഡിലെ വിളക്കുകാലിൽ നിന്ന് വെളിച്ചത്തിന്റെ ഒരു കീറ് കല്പടവിൽ നിഴലുകൾ വീഴ്ത്തി. എവിടെനിന്നോ വീശിയടിച്ച ചെറുകാറ്റിൽ കുളത്തിലെ താമര മെല്ലെയൊന്നാടിയുലഞ്ഞു.
കാറ്റില്‍ താമരയുടെ ... അല്ല, അവളുടെ ... അവളുടെ ഗന്ധം ...!
ഓര്‍മ്മയുടെ ഓളങ്ങളിൽ, ചെമ്മണ്ണ് നിറഞ്ഞ ഒരു നാട്ടുവഴിയിലൂടെ പിന്നോട്ട് നടന്നു.
'ഹരിയേ ... ഒന്ന് നിന്നേ...' കൃഷ്ണൻ മാമയാണ്.
കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു. പുഞ്ചപ്പാടത്തിന് നടുവിലൂടെയുയുള്ള ചെമ്മൺപാത കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ. വഴി തിരിയുന്നിടത്താണ് കൃഷ്ണൻ മാമയുടെ വീട്. വിശാലമായ പറമ്പിനു നടുവിലുള്ള ഒരു വലിയ മാളിക. അവിടെ പൊസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ നിന്നു പെൻഷൻ പറ്റിയ കൃഷ്ണൻ മാമയും, മാമിയും തനിച്ചാണ്. മക്കൾ ഉദ്യോഗസ്ഥരായി അന്യനാടുകളിൽ.
മുറ്റത്തെ ചെടികള്‍ നനച്ചു കൊണ്ടിരുന്ന മാമി മുഖമുയര്‍ത്തി ഒന്ന് ചിരിച്ചു.
'ഹരീ, വൈകിട്ട് വരാന്‍ മറക്കണ്ട കേട്ടോ, കാരൂരിന്റെ നല്ല കുറെ കഥകള്‍ കിട്ടിയിട്ടുണ്ട്.'
നല്ലൊരു വായനക്കാരനാണ് കൃഷ്ണന് മാമ. വീട്ടില്‍ പുസ്തകങ്ങളുടെ നല്ലൊരു ശേഖരവുമുണ്ട്. മുത്തശ്ശന്റെ അടുത്ത സുഹൃത്തായിരുന്നതുകൊണ്ടാവണം മാമക്ക് താനും മകനെപ്പോലെ തന്നെ ആയിരുന്നു. എഴുത്തിലും വായനയിലും ഒക്കെ താല്പര്യമുണ്ടെന്നറിഞ്ഞതോടെ ആ ഇഷ്ടം കൂടി. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക ഒക്കെ പതിവായി. ഒരു കേഴ്വിക്കാരിയായി മാമിയും അരികിലുണ്ടാവും.
മാമ എപ്പോഴും പറയും...
‘കാരൂരിനെയും, പൊറ്റക്കാടിനേയും, ബഷീറിനേയും ഒക്കെ തീർച്ചയായും വായിക്കണം, എങ്കിലേ ഭാഷയും, പ്രയോഗങ്ങളും ഒക്കെ നന്നായി വഴങ്ങൂ.’
പലപ്പോഴും മാമ പറയുമായിരുന്നു ...
'എന്റെ മക്കൾ ഈ പുസ്തകങ്ങൾ ഒക്കെ വാരിക്കളയുകയെ ഉള്ളു. അവയൊക്കെ ഇനി നിനക്കുള്ളതാണ്.'
ഒരു ദിവസം പതിവ് ചര്‍ച്ചകള്‍ക്കിടയിലാണ് മാമി ആവി പറക്കുന്ന ചുക്കുകാപ്പിയുമായി അവിടേക്ക് വന്നത്...
'ഹരി അറിഞ്ഞോ, നാളെ വിശ്വനും മാളുവും വരുന്നുണ്ട്. അവളെ കുറേക്കാലം ഇനി ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെന്ന്...'
മാമിയുടെ വാക്കുകളില്‍ വല്ലാത്ത സന്തോഷം.
'ഈ വയസ്സുകാലത്ത് ഞങ്ങള്‍ക്കും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാൻ ഒരാളായല്ലോ ...'
'ശാരദേ, ഈ പ്രായത്തിലാണ് കുട്ടികള്‍ ഒന്നിച്ച് കഴിയേണ്ടത്. ഇവിടെ നമ്മുടെ സന്തോഷമല്ല പ്രധാനം. ജീവിതത്തില്‍ ഇന്നുവരെ ഒരുദിവസം പോലും മാറിനിന്നിട്ടില്ലാത്ത നമുക്കത് മനസ്സിലാവില്ല’ കൃഷ്ണന് മാമ ഗൌരവത്തില്‍ പറഞ്ഞു.
അവരുടെ ഇളയ മകന് വിശ്വനാഥന് വിദേശകാര്യ വകുപ്പിലാണ് ജോലി. ഇപ്പോള്‍ യു. എന്‍. സമാധാന സേനയിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചിരിക്കുന്നു. പ്രശ്നബാധിത പ്രദേശം ആയതിനാൽ കുടുംബത്തെ കൂടെ കൊണ്ടുപോകാൻ കഴിയില്ല. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനം മാസങ്ങളേ ആകുന്നൊള്ളു.
കോളേജ് ഇലക്ഷന്റെ തിരക്കിലായിപ്പോയത് കാരണം കുറെ ദിവസത്തേക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. ഒരു ദിവസം വൈകുന്നേരം വായനശാലയില്‍ പോയി മടങ്ങിവരുമ്പൊഴാണ് മാമിയെ കണ്ടത്.. കൂടെ ഒരു പെണ്‍കുട്ടിയും.
'ഹരിയേ അങ്ങോട്ടോന്നും കാണാറേ ഇല്ലല്ലോ ഇപ്പോള്‍? ഹരിക്കറിയില്ലേ മാളൂനെ?'
തലയുയര്‍ത്തി നോക്കി...
സെറ്റ്മുണ്ടുടുത്ത്, നെറ്റിയിൽ ചന്ദനക്കുറി തൊട്ട്, നിണ്ടു ചുരുണ്ട മുടി അഴിച്ചിട്ട് ചുണ്ടിലൊരു ചിരിയുമായി മാളവിക. നേരത്തേ കല്യാണദിവസം കാണുമ്പോള്‍ തിളങ്ങുന്ന പട്ടുസാരിയിലും, സ്വര്‍ണത്തിലും ഒക്കെ പൊതിഞ്ഞ ഒരു കെട്ടുകാഴ്ച ആയിരുന്നു!
ഒരു ചെറുചിരിയില്‍ മറുപടിയോതുക്കി നടക്കുമ്പോൾ പിന്നിൽ മാമി വിളിച്ചു പറയുന്നുണ്ടായിരുന്നു,
'ഹരീ, അങ്ങോട്ട് വരൂ കേട്ടോ ...'
പിന്നെയും ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് അങ്ങോട്ട് പോകാൻ കഴിഞ്ഞത്.
'കുറേ ദിവസമായല്ലോ അപ്പുക്കിളിയെ കണ്ടിട്ട് ... എവിടായിരുന്നു?'
കൃഷ്ണ മാമക്ക് ഏറെ സ്നേഹം വരുമ്പോഴാണ് ആ വിളി!
'അപ്പുക്കിളിയോ? ...' ഉമ്മറത്തൂണില്‍ ചാരി നിന്നിരുന്ന മാളവിക ഉറക്കെ ചിരിച്ചു.
'ഹരീ, ഈ കുട്ടിക്ക് അപ്പുക്കിളിയെയും, മൈമുനയെയും ഒന്നും അറിയില്ല എന്നാ തോന്നുന്നേ... നീ അവരെയൊക്കെ ഒന്ന് പരിചയപ്പെടുത്തിക്കൊടുക്ക് ഇവള്‍ക്കും.'
പിന്നെ സന്ധ്യകളിലെ ചര്‍ച്ചകൾ നടക്കുമ്പോൾ മാളവികയും ഉമ്മറത്തൂണിൽ ചാരി എല്ലാം
ശ്രദ്ധിച്ച് നില്ക്കുന്നുണ്ടാവും.
ഒരു ദിവസം മാളവികയെ അവിടെങ്ങും കണ്ടില്ല.
'ആ കൊച്ച് എന്തെങ്കിലുമൊക്കെ ആലോചിച്ചു വിഷമിച്ചിരിക്കുന്നുണ്ടാവും അവിടെ...'
'നീ അങ്ങോട്ട് ചെല്ലൂ ഹരീ... നിങ്ങള്‍ക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാമല്ലോ ... പടികയറി അങ്ങോട്ട് ചെല്ലാൻ ഞങ്ങള്‍ക്കും വയ്യ' മാമനും പറഞ്ഞു.
ഗോവണി കയറി മുകളിലെത്തി. മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നു. വിശാലമായ പറമ്പിനു അതിരിട്ട് ദൂരേക്ക് പരന്നു കിടക്കുന്ന വയലിനും അപ്പുറം സൂര്യൻ എരിഞ്ഞടങ്ങുന്നതും നോക്കി ജനലഴികളില്‍ പിടിച്ച് അവൾ നിന്നിരുന്നു.
'മാളവികാ...'
മെല്ലെ തിരിഞ്ഞുനോക്കിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
'എന്ത് പറ്റി മാളവികാ...?'
അവള് മെല്ലെ ചിരിക്കാൻ ശ്രമിച്ചു, നനഞ്ഞ ഒരു ചിരി!
'ഒന്നുമില്ല ഹരീ... തനിച്ചിരുന്നപ്പോള്‍ എന്തൊക്കെയോ ഓര്‍ത്തുപോയി.'
പിന്നെ അതൊരു പതിവായി... കൃഷ്ണമാമയുമായി കുറെ നേരം സംസാരിച്ചു കഴിഞ്ഞാല്‍ നേരെ മുകളിലെ മാളവികയുടെ മുറിയിലെത്തും. എപ്പോഴും ജനലരികില്‍ പുറത്തേക്ക് നോക്കി അവൾ ഉണ്ടാവും.
പതുക്കെ പതുക്കെ മാളവിക അവളുടെ കഥകള്‍ പറഞ്ഞുതുടങ്ങി. വളരെ കര്‍ശന സ്വഭാവക്കാരായ മാതാപിതക്കളുടെ കൂടെ ഒട്ടും സ്വാതന്ത്ര്യമില്ലാതെ വളര്‍ന്ന ഒരു ചെറുപ്പകാലം...പിന്നെ കോളേജില്‍ എത്തി പ്രീഡിഗ്രി ആയപ്പോഴേക്കും നടന്ന വിവാഹം... നഷ്ടമായ കോളേജ് ജീവിതത്തിന്റെ വര്‍ണങ്ങൾ ... വിവാഹത്തിനുശേഷവും വളരെ കുറച്ചുകാലം മാത്രം ഒന്നിച്ചു കഴിയാനായത് ... അങ്ങനെ ഓരോന്നും ...
ഒരു ദിവസം അവള് ചോദിച്ചു.
'ഹരീ നിനക്കെന്നെ ഇങ്ങനെ നീട്ടിപ്പരത്തി തന്നെ വിളിക്കണം എന്നെന്താ ഇത്ര നിര്‍ബന്ധം?'
ഉറക്കെ ചിരിക്കാനേ കഴിഞ്ഞൊള്ളു എങ്കിലും അവൾ എനിക്കു മാളുവായി...
ദിവസങ്ങള്‍ കഴിഞ്ഞതോടെ ഞങ്ങൾ നല്ല കൂട്ടുകാരായി. വൈകുന്നേരങ്ങളിൽ എന്റെ കോളേജ് വിശേഷങ്ങളും അവിടുത്തെ കുസൃതികളും ഒക്കെ കേട്ട് അവൾ നഷ്ടമായ കോളേജ് ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. ഞാന്‍ വിശേഷങ്ങൾ പറയുന്നത് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അവള് കേട്ടിരിക്കും. പിന്നെ ഞാൻ വരുന്നതും നോക്കി, കുളിച്ചു ഈറൻ മുടി വിടർത്തിയിട്ടു എന്റെ കഥകൾക്കായി അവള് കാത്തിരിക്കാൻ തുടങ്ങി.
പറഞ്ഞുകേട്ട കഥകളിലൂടെ എം. ടി.യുടെയും, ടി. പത്മനാഭന്റെയും ഒക്കെ കഥാപാത്രങ്ങള്‍ അവള്‍ക്കും പ്രിയങ്കരരായി. ഒരിക്കല്‍ പൊറ്റക്കാടിന്റെ ‘വനറാണി’യായി സംസാര വിഷയം.
'ഹോ... ഇത്ര തീവ്രമായി ഒരാണിനും പെണ്ണിനും സ്നേഹിക്കാന്‍ കഴിയുമോ!'
പലപ്പോഴും അവള് ഒരു കൊച്ചുപെണ്ണായി, നിസ്സാര കാര്യങ്ങൾക്ക് വഴക്കുകൂടി… പിന്നെ കുസൃതികളുമായി പുറകേയെത്തി.
ഒരു ദിവസം എന്റെ കയ്യിലിരുന്ന ഇര്‍വിംഗ് സ്റ്റോണിന്റെ ‘ലസ്റ്റ് ഫോര്‍ ലൈഫ്’ എന്ന പുസ്തകം കണ്ടപ്പോള്‍ അവൾ ചോദിച്ചു
‘ഇത് ആരുടെ കഥയാ?‘
‘ഇതോ, ഇത് പ്രണയിച്ചവള്‍ക്ക് സമ്മാനമായി സ്വന്തം ചെവി മുറിച്ചു കൊടുത്ത ഒരു ചിത്രകാരന്റെ കഥയാണ്..‘
പോടുന്നനെയാണ് അവള് ചോദിച്ചത്...
'ഹരീ, നിന്റെയീ ചെവി എനിക്ക് മുറിച്ചു തരുമോ?'
പിന്നെ അവള് ഉറക്കെയുറക്കെ ചിരിച്ചു.
'അതിനു നീ എന്റെ കാമുകനല്ലല്ലോ, ഞാന്‍ നിന്റെ പ്രണയിനിയും… അല്ലേ ഹരീ?'
ഒരു വര്‍ഷം കടന്നുപോയി ..അതിനിടയില്‍ മഴ വന്നതും, വെയില് മാഞ്ഞതും, മഞ്ഞു പെയ്തതും ഒന്നും ഞങ്ങള്‍ അറിഞ്ഞില്ല!
ഒരു വൈകെന്നേരം മാളുവിന്റെ മുറിയില്‍ എത്തുമ്പോൾ അവൾ പതിവുപോലെ പുറത്തേക്ക് നോക്കി നില്ക്കുന്നു. പിന്നിയ മുടി മുന്നോട്ട് എടുത്തിട്ടുണ്ട് ... കഴുത്തിലെ നനുത്ത രോമങ്ങളിൽ സ്വര്‍ണത്തിളക്കം. ഒരു നിമിഷം സ്വയം മറന്നു... പിന്നില്‍ നിന്ന് അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു... ആ കഴുത്തില്‍ ചുണ്ടുകൾ അമര്‍ന്നു. ഒരു നിമിഷത്തിന്റെ ഞെട്ടലിൽ അവൾ കുതറിമാറി...
'ഹരീ... എന്താ ഇങ്ങനെ? എന്താ നീ ചെയ്തത്?'
ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോള്‍ കണ്ണുകൾ നിറഞ്ഞൊഴുകി.
കുറച്ച് കഴിഞ്ഞ് അവൾ എന്റയടുത്തെത്തി …
'നിനക്ക് വിഷമമായോ ഹരീ?' അവളെന്റെ വലതുകൈ എടുത്ത്, കൈപ്പുറത്ത് ചുണ്ടുകള്‍ കൊണ്ട് അമര്‍ത്തി ഉമ്മ വെച്ചു.
'ഹരീ ... നമുക്കിത്ര മതി, ഇത്ര മാത്രം, കേട്ടോ...'
ഒഥല്ലോയുടെ കഥ കേട്ട്കൊണ്ടിരിക്കുമ്പോഴാണ് അവൾ ചോദിച്ചത്..
'ഹരീ, എല്ലാ പ്രണയവും, എല്ലാ സ്നേഹവും സ്വാര്‍ത്ഥതയാണ് അല്ലേ?'
'ഉം... പൊസ്സസ്സീവും'
പിന്നെ ഒരിക്കല്‍ അവളെന്നെ കാത്തിരുന്നത് 'വാനപ്രസ്ഥവും' കയ്യില്‍ വെച്ചാണ്. കണ്ടപാടെ അവൾ ചോദിച്ചു ...
'ഹരീ, ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണെങ്കിൽ അപ്പോഴും ഇതുപോലെ നമ്മുടെ ഉള്ളിലും സ്നേഹം ഉണ്ടാവുമോ?'
മെല്ലെ ചിരിച്ചതേയുള്ളു.
ആര്‍ത്തലച്ച് പെയ്യുന്ന ഒരു തുലാവര്‍ഷ സന്ധ്യയിലാണ് ഒരുദിവസം അവിടേക്ക് ചെന്നത്. തണുപ്പും കുളിരും കാരണം കൃഷ്ണമാമയും മാമിയും നേരത്തേ തന്നെ കിടന്നിരുന്നു. തെങ്ങോലകളില്‍ കാറ്റ് വീശുന്നതും നോക്കി ജനലരികിൽ തന്നെയുണ്ട് മാളു. മുറ്റത്ത് വീണുചിതറുന്ന മിന്നല്‍പ്പിണരുകൾ... ജന്നലിൽ കൂടി പുറത്തേക്ക് നോക്കിനിന്നു.
'ഈ മഴയത്ത് കെട്ടിപ്പിടിച്ച് മഴ നനയാൻ എന്ത് രസമാകും, അല്ലേ ഹരീ?'
പെട്ടെന്നാണ് ഭൂമി കിടുങ്ങുന്ന ഒരിടി വെട്ടിയത്. അതോടെ കറണ്ടും പോയി. മുറിയില്‍ കുറ്റാക്കുറ്റിരുട്ട് ... തൊട്ടരികില്‍ മാളുവിന്റെ ചുടുനിശ്വാസം... സിരകളില്‍ ഒരുപാട് മിന്നല്‍പ്പിണരുകൾ പൊട്ടിച്ചിതറി.... ഒരു നിമിഷത്തിന്റെ ആവേശത്തിൽ സ്വയം മറന്നു... ചേര്‍ത്തു പിടിച്ച മാളുവിന്റെ, പുറത്തേക്ക് വരാൻ തുടങ്ങിയ ഒരു നിലവിളിയെ ചുണ്ടുകൾ തടവിലാക്കി... മെല്ലെ മെല്ലെ തന്നിലേക്ക് പടര്‍ന്ന മാളുവിനെയും കോരിയെടുത്ത് കിടക്കിയിലേക്ക് നടന്നു ...
തെങ്ങിൻതലപ്പുകളിൽ കാറ്റ് മുടിയഴിച്ചാടി … നനഞ്ഞുകുതിർന്ന മണ്ണിൽ പെരുമഴ ഇരമ്പിയാർത്തു … ഭൂമിയെ പിളർന്ന് ഒരു മിന്നൽ തീരേഖയായി ആഴ്ന്നിറങ്ങി …
പൊടുന്നനെ ലൈറ്റ് വന്നു... പുറത്തെ മഴ പെയ്ത് തോര്‍ന്നിരുന്നു.... സ്വബോധത്തിലെക്ക് തിരിച്ചുവന്ന മാളു പൊട്ടിക്കരഞ്ഞുകൊണ്ട് കുളിമുറിയിലേക്ക് ഓടി. എന്തുചെയ്യണം എന്നറിയാതെ ഇരിക്കുമ്പോള്‍ കുളിമുറിയിൽ നിന്നും ഏങ്ങലടികൾ ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നു. തലതാഴ്ത്തി പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സിൽ നിറയെ കുറ്റബോധമായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിൽ അവിടേക്കുള്ള പോക്ക് നിര്‍ത്തി. കൃഷ്ണമാമയും, മാമിയും, വിശ്വേട്ടനും ഒക്കെ പലപ്പോഴും പേക്കിനാവുകളായി...!
ഒരുദിവസം കോളേജിലേക്ക് പോകുമ്പോള്‍ പടിപ്പുരയിൽ മാളു.
'ഹരി ഇന്ന് വീട്ടിലേക്ക് വരണം, എനിക്ക് സംസാരിക്കാനുണ്ട്...'
വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ അവൾ ഉമ്മറത്തുതന്നെയുണ്ട്.
'വരൂ ഹരീ, നമുക്കല്പ്പം നടക്കാം ...'
പറമ്പിനു അതിര് തീര്‍ക്കുന്ന വയല്‍ക്കരയിലെ കൈതച്ചെടികള്‍ക്ക് പിന്നിൽ മണല്‍പ്പരപ്പിൽ അവൾ ഇരുന്നു. അസ്തമയ സൂര്യന് മാളുവിന്റെ മുഖം കൂടുതല്‍ തുടുപ്പിച്ചു.
'ഹരീ, വിശ്വേട്ടന് എന്റെ എല്ലാമാണ്. ഒരു പെണ്ണിന് വേണ്ടതെല്ലാം വിശ്വേട്ടന് തരുന്നുമുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിന്നെ ഞാന്‍ വെറുക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ എനിക്ക് കഴിയുന്നില്ല,.. ഇനി കഴിയുകയുമില്ല.'
ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒരു ഭാവം!
അവളേ ചേര്‍ത്തുപിടിച്ച് ആ നെറുകയിൽ മുത്തം വെച്ചു...
പിന്നെ എല്ലാം മറന്ന നാളുകള്‍ ... ഇതിനിടയില്‍ പലതവണ വിശ്വേട്ടൻ വരികയും പോകുകയും ചെയ്തു.
മഴ തോര്‍ന്ന് മരം പെയ്ത ഒരു രാവിൽ നെഞ്ചിൽ വിരലോടിച്ച് അവൾ ചോദിച്ചു,
'ഹരീ, നീ നമ്മളേ കുറിച്ചു, നമ്മുടെ നാളകളെ കുറിച്ച് ഓര്‍ക്കാറുണ്ടോ?'
'ഉം... ശരിയെന്ന് നമ്മൾ വിശ്വസിക്കുന്ന ഈ വലിയ തെറ്റിന് നമ്മൾ വലിയ വില കൊടുക്കേണ്ടി വരുമായിരിക്കും ...'
'നമ്മുടേത് മാത്രമല്ല... നമ്മള് സ്നേഹിക്കുന്ന, നമ്മളേ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെയും അത് ബാധിക്കില്ലേ ഹരീ…?'
'മാളൂ... ഒരു യാത്രക്ക് സമയമായിരിക്കുന്നു എന്ന് തോന്നുന്നു ... എല്ലാത്തില്‍നിന്നും ഒരുപാട് ദൂരേക്ക് ...'
'ഒരു ഒളിച്ചോട്ടമാണോ ഹരീ?'
'അല്ല... ഒരു ജന്മത്തേക്ക് ഓര്‍ക്കാൻ വേണ്ടതൊക്കെ ഇപ്പോൾ തന്നെ നമുക്കുണ്ട്... അവയൊക്കെ മനസ്സില്‍ സൂക്ഷിച്ച് ദൂരെയിരുന്നു സ്നേഹിക്കാൻ... ഓര്‍മ്മകൾ ഉണ്ടായിരിക്കുന്ന കാലത്തോളം നിന്റെ ഗന്ധം മാഞ്ഞു പോവാതിരിയ്ക്കാന്‍...'
കണ്ണീരിന്റെ നനവും ചൂടും നെഞ്ചില്‍ പടര്‍ന്നു...
പിന്നെ എത്ര വര്‍ഷങ്ങൾ... ഇടക്കൊക്കെ നാട്ടില്‍ വന്നു പോയിട്ടും കാണാനായില്ല ... കാണാന്‍ ശ്രമിച്ചില്ല. അപ്പോഴും മനസ്സില്‍ ഒരു താമരപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു, അവളുടെ ഗന്ധം!
അന്നുരാവിലെ, ആദ്യമായി വീട്ടിലെത്തുന്ന ഒരു കൂട്ടുകാരനെ കാത്തുനില്ക്കാൻ വേണ്ടിയാണ് റോഡിലേക്ക് പോയത്. അടുത്തൊരു കാര്‍ വന്നു നിന്നു, പെട്ടെന്ന് ആളെ മനസ്സിലായില്ല. വെളുത്തു തടിച്ച ഒരു സ്ത്രീ.
'ഹരി അല്ലേ? എന്ന് വന്നു?'
ഓഹ്... അവള്, മാളു!
'ഹരീ, പോട്ടേ.. കുറച്ച് തിരക്കുണ്ട് .. വിശ്വേട്ടന്റെ കുറച്ച് ബാങ്ക് ഡോക്കുമെന്റ്സ് ശരിയാക്കാനുണ്ട്...'
മൂന്നു വര്‍ഷത്തോളം ഭ്രാന്തമായ ഇഷ്ടത്തോടെ എന്നിൽ പടര്‍ന്നിരുന്ന, ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ നിറഞ്ഞ കണ്ണുമായ് കാത്തിരുന്ന മാളുന്റെ വേഷപ്പകര്‍ച്ചയില്‍ ഞാൻ അമ്പരന്നു നില്‍ക്കെ അവള് കാർ മുന്നോട്ടെടുത്തു ... പിന്നെ എന്തോ ആലോചിച്ചു തിരിച്ചുവന്നു.
'അല്ല,.. ചോദിക്കാന്‍ മറന്നു... ഹരിക്ക് സുഖമല്ലേ?'
പിന്നെ പൊടിപറത്തി കാര്‍ മുന്നോട്ട് പോയി.
ഓര്‍മ്മകളുടെ മണ്‍തിട്ടകൾ ഇടിഞ്ഞു വീണു നികന്ന ഭൂത കാലത്തിന്റെ തടാകം പോലെ മനസ്സും മാറിക്കഴിഞ്ഞു. എങ്കിലും അതിനടിയില്‍ കുഴിച്ചു മൂടിയ ചില ഇഷ്ടങ്ങളുടെ കണ്ണീരിന്റെ നനവിൽ ഓര്‍മ്മകളുടെ നാമ്പുകൾ പലപ്പോഴും തല നീട്ടാറുണ്ട്. വര്‍ത്തമാനത്തിന്റെ വറുതിയിൽ അവയിൽ ഇത്തിരിനേരമെങ്കിലും സ്വയം മറക്കാൻ പോലുമാവാതെ നിസ്സഹായനായി പോകുമ്പോഴുണ്ടാകുന്ന ആത്മനിന്ദയില്‍ നീറിപ്പുകഞ്ഞ എത്ര ദിവസങ്ങൾ.
മനസ്സിനും ശരീരത്തിനും തീപിടിച്ച രാവുകള്‍ നഷ്ടപ്പെടുത്തിയത് എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ ആയിരുന്നു. ആരുമായിതീരാതെ, എങ്ങുമെത്താതെ അലഞ്ഞപ്പോഴൊന്നും ഒരു നഷ്ടബോധവും തോന്നിയിരുന്നില്ല. നരകയറിയ മനസ്സിലും സൂക്ഷിച്ചു വെയ്ക്കാന്‍ മാളുവിന്റെ വിയര്‍പ്പുതുള്ളികളുടെ ഗന്ധം ഉണ്ടായിരുന്നു. കുളത്തിലെ വെള്ളത്തിൽ ഇരുട്ടിന്റെ കറുപ്പ് കലര്‍ന്നു… അതില്‍ അവളുടെ ചിത്രം അലിഞ്ഞില്ലാതായി.
ഒരു കാര്‍ വന്നു നില്ക്കുന്ന ശബ്ദമാണ് ഓര്‍മ്മകളിൽ നിന്നുണര്‍ത്തിയത്..., കൂട്ടുകാരനാണ്.
വണ്ടിയിലേക്ക് കയറുമ്പോള്‍ പൊട്ടക്കുളത്തിലെ അവസാനത്തെ താമരപ്പൂവും മനസ്സിൽ കരിഞ്ഞുവീണു.
കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾക്ക് ഒരു അടയാളവും ബാക്കിവെക്കാറില്ലല്ലൊ!
വിഷാദത്തിന്റെ നനുത്ത സ്പര്‍ശമുള്ള നല്ല കഥ.
കാലം മായ്ച്ചു കളയുന്ന ഇഷ്ടങ്ങള്‍ക്ക് ഒരടയാളവും ബാക്കി വയ്ക്കുന്നില്ല എന്നതിനോട് മാത്രം വിയോജിക്കുന്നു.
കഥ നന്നായിട്ടുണ്ട്..
ആശംസകൾ.
കാലം മായ്ച്ചു കളയാൻ ശ്രമിച്ചാലും ചില ഹൃദയങ്ങളിൽ ചില മുറിപ്പാടെങ്കിലും ബാക്കിയാവും. അതുകൊണ്ടാണല്ലോ ഹരിക്ക് ആ കുളക്കടവിലേയ്ക്കു തിരിച്ചു വരേണ്ടി വന്നത്. നന്നായി എഴുതി.
വളരെ ഇഷ്ടപ്പെട്ടു... എന്റെ കണ്ണുകളിലും ഈറനണിഞ്ഞോ എന്നൊരു സംശയം :-)
ഓര്‍മ്മകളുടെ ഈറനണിഞ്ഞ കഥ മനോഹരം.. ചില ഓര്‍മ്മകള്‍ കാലം കാത്തുവെച്ച മുറിപ്പാട് പോലെയല്ലേ അനിലേട്ടാ, ഒരിക്കലും മായ്ക്കാനാവാതെ..
ഓര്‍മ്മകളില്‍ നനുനനുത്ത നൊമ്പരങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് ഒരു നല്ല കഥ കൂടി ..
ഹൃദയത്തില്‍ പതിഞ്ഞ ഇഷ്ടങ്ങള്‍ കാലത്തിനു പോലും മായ്ക്കാനാവില്ല ...!
ഈയിടെയായി അനിലേട്ടന്റെ കഥകള്‍ പ്രണയത്തില്‍ കുടുങ്ങിപ്പോകുന്നോ എന്നൊരു സംശയം...:)
നല്ലൊരു കഥ ...നന്നായിടുണ്ട് ആശംസകള്‍
എനിക്കെന്തോ ഒരു സാധാരണ പ്രണയ കഥയായേ തോന്നിയുള്ളൂ,പ്രത്യേകിച്ചു പെട്ടെന്നു വന്ന ആ മഴയും സാഹചര്യങ്ങളും!.പിന്നെ ആകെയുള്ളൊരു വിത്യാസം ഇടയില്‍ കയറി വരുന്ന പഴയ സാഹിത്യകാരന്മാരും അവയ്ടെ കൃതികളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും.ഏതായാലും കഥ നന്നായി പറഞ്ഞു.ഈയിടെയായി കഥകള്‍ ചുരുക്കമായേ വായിക്കാറുള്ളൂ.അഭിനന്ദനങ്ങള്‍!.
നല്ല അവതരണം...ഇതു കഥയാണൊ? അതോ ആരുടെയെങ്കിലും ആത്മാംശം ????
സാഹചര്യങ്ങൾ കൊണ്ട് ഉണ്ടായ ഒരിഷ്ടം.അതു മാഞ്ഞാലും (മങ്ങിയാലും)സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഓർക്കും.പലതും പലരും ഭാവിക്കുന്നതല്ലേ.
കഥയായലും കാര്യമായാലും വായനാസുഖം തരുന്ന വരികൾക്കു നന്ദി.
പ്രണയത്തിന്റെ വഴികളിലൂടെ സഞ്ചാരം.
ഓര്‍മകളിലൂടെ .............. ഇഷ്ടപ്പെട്ടു
കഥ ഇഷ്ടമായി....ഒരു നീണ്ടകഥയാണെനിലും പുത്യ ബ്ലൊഗെഴുത്തുകാർക്ക്, ഒരു കഥ എങ്ങനെ നന്നായി എഡിറ്റ് ചെയ്ത് എഴുതാം എന്നുകൂടെ മനസ്സിലാക്കിപ്പിക്കുന്ന രചനാ രീതി.ഇത്തരം ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളത് കൊണ്ടാവാം....എനിക്കീ കഥ് ചേതോഹരമായി ത്തോന്നി. എല്ലാ ഭാവുകങ്ങളും....
kaalam maychu kalanjalum chila ishttangal namme pinthudarum.... ardramayittundu...... bhavukangal...........
ഓര്‍മ്മകളിലൂടെ വിടര്‍ന്ന ഒരുപാട് വായിച്ച ഒരു കഥാതന്തു.നന്നായി അവതരിപ്പിച്ചു.
കൈകാര്യം ചെയ്ത വിഷയത്തില്‍ അത്ര പുതുമയൊന്നും തോന്നിയില്ല. പക്ഷേ പക്വതയാര്‍ജിച്ച ഈ അവതരണ മികവിന് എന്റെ അഭിനന്ദനങ്ങള്‍...
anilettaa.......
superrrr
കാലം ഒന്നും മായ്ച്ചു കളയില്ല അനില്‍. വെറുതെ തോന്നുകയാ അത്,അല്ലെങ്കില്‍ നമ്മള് അങ്ങനെ ഭാവിക്കുന്നു. ജീവിതം ജീവിച്ചല്ലേ മതിയാകൂ..
കഥക്ക് ആശംസകള്‍..
വിഷയത്തില്‍ പുതുമ ഇല്ലെങ്കിലും അവതരണവും ഭാഷയും വളരെ നന്നായി. നല്ല വായന സമ്മാനിച്ചതിന് നന്ദി.
സ്നേഹാശംസകളോടെ...
തീരാ പ്രണയകഥകളിൽ ഒരു പൂവിതൾ കൂടി... മനോഹരം.. :)
പ്രണയവും രതിയും ജീവന്റെ ആധാരങ്ങള്‍ തന്നെയാണ് .അതെത്ര എഴുതിയാലും തീരുകയുമില്ല.പക്ഷെ അത് മാത്രം എഴുതി കൊണ്ടിരുന്നാല്‍ കഥകളെല്ലാം ഒരുപോലെ ആകില്ലേ?കുഞ്ഞുസ് ചോദിച്ചപോലെ പ്രണയത്തില്‍ കുരുങ്ങിപ്പോയോ, അതോ വായനയുടെ കുറവോ?അല്ലെങ്കില്‍ ചുറ്റുമുള്ളത് നിരീക്ഷിക്കാന്‍ സമയക്കുരവോ ?അനിലിന് ഒരു ചെറുകഥ എങ്ങനെ എഴുതണം എന്ന നല്ല ധാരണയുണ്ട് ..മികച്ച കൈയ്യടക്കവും.വിഷയ ദാരിദ്ര്യം ഒഴിവാക്കരുതോ?നല്ലൊരു കഥാകൃത്തിന്റെ വ്യത്യസ്ഥങ്ങളായ കഥകള്‍ പ്രതീക്ഷിക്കുന്ന ഒരു വായനക്കാരിയുടെ അഭിപ്രായം മാത്രമാണ് .വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി എഴുതിയതുമല്ല .ഈ കഥയുടെയും അതവതരണം മനോഹരം ആയി.
ലളിതമായ അവതരണം അനിലേട്ടന്റെ എഴുത്തിന്റെ ഒരു വേറിട്ട ടച്ച് ആണ്. അത് ഈ കഥയിലും വ്യക്തമായി കാണുന്നു അനിലേട്ടാ. മനോഹരമായ കഥ.
കഥ നന്നായിരിക്കുന്നു.
എങ്കിലും ‘കാലം മാച്ചുകളയുന്ന ഇഷ്ടങ്ങൾ’ എന്നതിനേക്കാൾ ‘കാലം മാച്ചുകളയുന്ന സദാചാരം’എന്നാവും ചേരുകയെന്നു തോന്നി.
ആശംസകൾ...
കഥ നന്നായി ,ആശംസകൾ അനില്‍...
പ്രണയകഥകള്‍ക്ക് അനിലേട്ടന്റെ കയ്യടക്കം എടുത് പറയേണ്ടുന്നതു തന്നെയാണ് വളരെ മനോഹരമായിരിക്കുന്നു .വിഷാദത്തിന്റെ നനുത്ത സ്പര്‍ശമുള്ള നല്ല കഥ.....അനിലെട്ടനില് നിന്നും വ്യതസ്തമായ വിഷയങ്ങളും കൂടി ആഗ്രഹിച്ചു പോകുന്നു ......
കഥ നന്നായിരിക്കുന്നു സുഹൃത്തെ ....പ്രണയത്തിന്റെ മനോഹരമായ കഥ ,താങ്കള്‍ ഗഫൂറിന്റെ ബ്ലോഗ് കൂടി ഒന്ന് സന്ദര്‍ശിച്ചു നോക്കൂ ..www.arunarsha.blogspot.com
കഥ നന്നായിരിക്കുന്നു സുഹൃത്തെ ....പ്രണയത്തിന്റെ മനോഹരമായ കഥ ,താങ്കള്‍ ഗഫൂറിന്റെ ബ്ലോഗ് കൂടി ഒന്ന് സന്ദര്‍ശിച്ചു നോക്കൂ ..www.arunarsha.blogspot.com
ഞാൻ വൈഖരിയിൽ ആദ്യമായാണെന്ന് തോന്നുന്നു. പക്ഷെ താങ്കളുടെ രചനകൾ മറ്റ് പലയിടത്തും വായിച്ചിട്ടൂണ്ട്.
വെറുമൊരു പ്രണയകഥയായല്ല ഞാനിത് വായിച്ചത്. പക്ഷെ പ്രണയാതുരരായ ആത്മാക്കളുടെ കീറിമുറിച്ച ഹൃദയങ്ങൾക്കു കുറുകേ ഒരു യാത്ര പോയി വന്നതുപോലെ അനുഭവിച്ചു പലയിടത്തും.
മനോഹരമായ രചന.
ആശംസകളോടെ
satheeshharipad.blogspot.com
കഥ വായിച്ചു, നന്നായിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് ഒപ്പം സഞ്ചരിയ്ക്കാൻ കഴിഞ്ഞു....അഭിനന്ദനങ്ങൾ.
വായിയ്ക്കാന്‍ ഒഴുക്കുള്ള ഒരു പ്രണയകഥ. മനസ്സില്‍ തൊടുന്നപോലെ എഴുതാന്‍ കഴിയുക എന്നതാണ് എഴുത്തിന്റെ വിജയം അത് "കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ"കൊണ്ട് സാധ്യമായി.
മറയുന്ന വയലും വരമ്പും കുളവും നമ്മുടെ നാടിന്റെ നഷ്ടങ്ങള്‍ തന്നെയാണ്.ഇനിയുള്ള കാലത്ത് കുളവും കുളത്തില്‍ വിരിഞ്ഞു നില്ക്കുന്ന ഒരു താമരപ്പൂക്കളും ഒരു സങ്കല്പമാകും......
എന്റെ ഇഷ്ട്ടവിഭവമാണ് പ്രണയം...
ആയത് നല്ല രീതിയിൽ വെച്ചുവിളമ്പിതന്നിരിക്കുകയാണല്ലൊ ഭായി ഇവിടെ അല്ലേ
വിഷയത്തിൽ പുതുമയില്ലെങ്കിലും നല്ല ഒതുക്കത്തോടെ കഥ പറഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ
കഥ നന്നായിട്ടുണ്ട്...മനസ്സില്‍ ഓര്‍മകള്‍ ബാക്കിയാവുമ്പോള്‍ കാലത്തിന് ഇഷ്ടങ്ങള്‍ മാച്ച് കളയാന്‍ പറ്റുമോ ..
കൊള്ളാം. ആശംസകള്‍!
വാക്യ ഘടന കൊണ്ടുള്ള അനിലിന്റെ കയ്യാംകളി ഇഷ്ടപ്പെട്ടു. പക്ഷെ, ജീവിതത്തെ പ്രണയസാന്ദ്രമാക്കി താമര ഇതളുകള്‍ക്കിടയില്‍ പൂഴ്ത്തിവക്കാന്‍ യുവത്വത്തിന്റെ ചപലത നിരന്തരം പാടുപെടുന്നത് എന്തുകൊണ്ടെന്ന് വായനക്കാരന് സന്ദേഹിക്കുന്നുണ്ടിവിടെ. രചനാ വൈഭവം കൊണ്ടുമാത്രം മാറ്റിയെടുക്കാവുന്ന സന്ദേഹമാണിത്. അതിനുത്തരവാദി കഥാകാരന് തന്നെ. പുതുമ ഒട്ടും ഇല്ലെങ്കിലും അനുവാചകനെ ചലിപ്പിക്കാന്‍ എഴുത്തുകാരന് ചില തന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ഇവിടെ അതു കണ്ടില്ല. അതുകൊണ്ടാവാമെന്നു തോന്നുന്നു, ഈ എളിയ അനുവാചകന്റെ മനസ്സിലും ഒരു അടയാളവും ബാക്കി കിടന്നില്ല, പേനയാല്‍ കോറിയിടപ്പെടേണ്ട അടയാളം.
ഒരു നല്ല എഴുത്തുകാരനായ അനിലില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട്, വൈകി എത്തിയ അനുമോദനങ്ങള്‍!
ലളിത മധുരമായ് പറഞ്ഞു പോയിരിക്കുന്ന ഒരു നല്ല കഥ...
വണ്ടിയിലേക്ക് കയറുമ്പോള്‍ പൊട്ടക്കുളത്തിലെ അവസാനത്തെ താമരപ്പൂവും മനസ്സിൽ കരിഞ്ഞുവീണു.
ഒരുപാട് നഷ്ടങ്ങള്‍ക്കിടയിലും സൂക്ഷിച്ചു വെച്ചത് മിഥ്യ ആയിരുന്നെന്ന വെളിപ്പെടലിന്റെ വേദന.. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും.....
നമസ്ക്കാരം അനിലേട്ടാ!
കുറെ കാലമായി അനിലേട്ടന്റെ ഒരു കഥവായിച്ചിട്ട്. ചില കഥകള്‍ നമ്മെ വല്ലാതെ സ്പര്ശിയ്ക്കും; ഒരു പക്ഷെ കഥാപാത്രങ്ങളും, പശ്ചാത്തലവുമെല്ലാം സുപരിചിതമാണല്ലോ എന്ന തിരിച്ചറിവായിരിയ്ക്കാം. സ്നേഹത്തിന്റെ നോവും, നനവും ഇഴചേര്‍ന്നൊരു കഥ. വളരെ ഇഷ്ടമായി..!
ആശംസകള്‍!
കഥ നന്നായി.. കാലം ബാക്കിവയ്ക്കുന്നതും അല്ലാത്തതുമായ അടയാളങ്ങള്‍....
മനസ്സിനെ ഈറനണിയിച്ചു.
ഒരു ചെറു കഥയായി മാത്രമല്ല വായിച്ചത്..ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആണ്..ഓരോ അക്ഷര സ്നേഹിക്കും വായനയുടെ ഓര്‍മ്മപെടുത്തല്‍.. ഇതൊരു യാത്ര ആയിരുന്നു..കഥകളിലൂടെ പുസ്തകങ്ങളിലൂടെ ഹരിയിലൂടെ മാളുവിലൂടെ പ്രണയത്തിലൂടെ ഉള്ള യാത്ര..അല്ലെങ്കിലും കണകയ്ക്ക് ഇത് എങ്ങനെ മനസ്സിലാവാന്‍...!!!പക്ഷെ കാലത്തിനു അങ്ങനെ പാടെ മായ്ച്ചു കളയാന്‍ ആവിലല്ലോ ശ്രീ ,അനില്‍!
ചില പുനഃസമാഗമങ്ങള്‍ ഇങ്ങനെ അപ്രതീക്ഷിതമായ നുറുങ്ങുകള്‍ സമ്മാനിക്കും...നല്ല കഥ..നന്നായി പറഞ്ഞു അനിലേട്ടാ...ആശംസകള്‍
കാലമെത്ര കഴിഞ്ഞാലും ഓർമകളിലെ താമരപ്പൂക്കൾ സുഗന്ധം പൊഴിക്കും